Tuesday, February 14, 2017

500 രൂപക്ക് 13 സമത ഉല്‍പന്നങ്ങള്‍ ഇനി നിങ്ങളുടെ വീടുകളില്‍ നേരിട്ടെത്തിക്കുന്നു

പരിഷത്ത് പ്രൊഡക്ഷന്‍ സെന്റര്‍ (പി.പി.സി) പരിഷത്ത് ഭവനിലൂടെ വിതരണം ചെയ്യുന്ന സോപ്പ്,ഹാന്റ് വാഷ്,ടോയ്ലെറ്റ് ക്ളീനര്‍... തുടങ്ങി താഴെ നല്‍കിയിട്ടുള്ള 13 ഉല്‍പ്പന്നങ്ങള്‍ ഇനി നിങ്ങളുടെ വീട്ടില്‍ നേരിട്ടെത്തിക്കുന്നു. 500/- രൂപ അടച്ചാല്‍ ഈ ഉല്‍പന്നങ്ങള്‍(MRP 500/-) പോസ്റ്റോഫീസ് വഴി വീട്ടിലെത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പറില്‍ ബന്ധപ്പെടാം ...


Office: +91 854 723 2324
Priya : +91 996 144 3387

  1. Sandal soap      2 
  2. Lavender         1
  3. Lilyum           1
  4. Washing soap     2
  5. White powder     2 
  6. Blue powder      1
  7. Hand wash        1
  8. Dish wash        1
  9. Toilet cleaner   1
  10. Phenol compound  2
  11. Detergent cake   2
  12. Dishwash cake    1
  13. Stiffener        1 

സമതയുടെ വെബ്സൈറ്റ് വിലാസം 

Wednesday, August 3, 2016

രോഗാണു സിദ്ധാന്തം തെറ്റാണോ?

രോഗാണു സിദ്ധാന്തം തെറ്റാണോ?


നമുക്ക് ചുറ്റും അപകടകരമായ കീടാണുക്കള്‍ നിറഞ്ഞിരിക്കുകയാണെന്ന പ്രചരണം ശരിയാണോ ? മുതിര്‍ന്നവരെപ്പോലും ആശയക്കുഴപ്പത്തിലാകുന്ന ചോദ്യങ്ങള്‍. ഏറെക്കുറെ അപ്രത്യക്ഷമായിരുന്ന ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും, തുടര്‍ന്ന്‍ വാക്സിനേഷന്‍റെ ആവശ്യകതയെക്കുറിച്ച് ഗൗരവമുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തതാണ് കേരളം കണ്ട സമീപകാലത്തെ ഗൗരവമേറിയ സംഭവങ്ങളിലൊന്ന്. 

രോഗാണുക്കള്‍ എന്നത് അന്താരാഷ്‌ട്ര ഗൂഡാലോചനയാണെന്ന് കരുതുന്ന ഒരുകൂട്ടം ആളുകള്‍ വാക്സിന്‍ വിരുദ്ധപ്രവര്‍ത്തനങ്ങളിലൂടെ അനേകംപേരുടെ ജീവന്‍ അപകടത്തിലാക്കുന്നു. അതേസമയം നമുക്ക് ചുറ്റും അപകടകാരികളായ കീടാണുക്കള്‍ നിറഞ്ഞിരിക്കുന്നു എന്നും നമ്മുടെ ശുചിമുറികളും തറയും കുളിക്കാനുള്ള വെള്ളം പോലും അണുനാശിനികള്‍ കൊണ്ട് അണുവിമുക്തമാക്കാതെ ഉപയോഗിക്കരുതെന്നും നിങ്ങളുടെ കൈകള്‍ പ്രത്യേകതരം സോപ്പോ, ഹാന്‍ഡ് വാഷോ ഉപയോഗിക്കാതെ കഴുകരുതെന്നും കച്ചവടം മാത്രം ലക്ഷ്യമാക്കിയ മറ്റൊരു വിഭാഗം പ്രചരിപ്പിക്കുന്നുമുണ്ട്. ഇതിനു രണ്ടിനുമിടയ്ക്ക് നില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ശാസ്ത്രീയമായും അതേസമയം കുട്ടികള്‍ക്ക് മനസ്സിലാകും വിധം ലളിതമായും ആവിഷ്കരിക്കുന്നതാണ് യുറീക്കയുടെ സൂക്ഷ്മജീവിപ്പതിപ്പെന്ന പ്രത്യേക പതിപ്പ്.

യുറീക്ക ദ്വൈവവാരികയുടെ ആഗസ്റ്റ് ലക്കമാണ് സൂഷ്മജിവിപ്പതിപ്പായി അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂക്ഷ്മജീവികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സമഗ്രമായി തന്നെ ആവിഷ്കരിക്കുന്നുണ്ട് സൂഷ്മജീവിപ്പതിപ്പില്‍. അതാത് രംഗങ്ങളിലെ വിദഗ്ദ്ധരാണ് ലേഖനങ്ങളും കുറിപ്പുകളും തയ്യാറാക്കിയിരിക്കുന്നത്. സാമൂഹ്യമാറ്റത്തിനുള്ള ഉപാധിയായി ശാസ്ത്രത്തെ എങ്ങനെ ഉപയോഗിക്കാം എന്നതിന് ലോകത്ത് മറ്റെങ്ങും കാണാത്ത ഉദാഹരണമാണ് യുറീക്ക മാസിക. യുറീക്ക എല്ലാ വര്‍ഷവും പുറത്തിറക്കുന്ന പ്രത്യേകപതിപ്പുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ഗാഡമായ അറിവ് നല്‍കുന്നു. വാക്സിന്‍ വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് സൂക്ഷ്മജീവിപ്പതിപ്പ് ഇറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. “രോഗാണു സിദ്ധാന്തത്തെ സംശയിക്കുന്നവര്‍ പിള്ളേരുടെ ഈ മാസികയെങ്കിലും വാങ്ങി വായിക്കടേ” എന്ന് സോഷ്യല്‍മീഡിയയില്‍ കണ്ട ഒരു കമന്റ് പതിപ്പിന്റെ പ്രാധാന്യം വിളിച്ചോതുന്നു. “ഇത്തിരക്കുഞ്ഞന്മാരുടെ പെരും സത്യം” എന്ന ആമുഖപ്പാട്ടിന്റെ തലക്കെട്ടില്‍ ചെറിയ കല്ലുകടിയുണ്ടെങ്കിലും പാട്ടിന്റെ വരികള്‍ ഗംഭീരം തന്നെയാണ്. തീയിലും തണുപ്പിലും തൂണിലും തുരുമ്പിലും കുടികൊള്ളുന്ന സൂഷ്മമ ജീവികളുടെ അത്ഭുത പ്രപഞ്ചം പ്രശസ്ത ശാസ്ത്രസാഹിത്യകാരന്‍ കെ.കെ. കൃഷ്ണകുമാര്‍ കുട്ടികളെ മനോഹരമായി പാടിക്കേള്‍പ്പിക്കുന്നു. കുഞ്ഞുകൂട്ടാളികള്‍ എന്ന ആദ്യലേഖനം പലതരം സൂക്ഷ്മജീവികളെക്കുറിച്ച് ഒരു പ്രാഥമിക ധാരണ നല്‍കുന്നുണ്ട്. തുടര്‍ന്നുള്ള സൂക്ഷ്മജീവി വിശേഷങ്ങള്‍ക്ക് നല്ലൊരു ആമുഖം. നമ്മുടെ ചുറ്റുവട്ടത്തും നമ്മുടെ ശരീരത്തിലും ഒളിഞ്ഞിരിക്കുന്ന ഇത്തിരിക്കുഞ്ഞന്മാരെ കാണണമെങ്കില്‍ മൈക്രോസ്കോപ്പ് കൂടിയേ തീരൂ. മൈക്രോസ്കോപ്പിന്റെ ആദ്യരൂപം നിര്‍മ്മിച്ച ആന്‍റണി വാന്‍ ലീവെന്‍ഹൂക്ക് എന്ന ഡച്ച് ശാസ്ത്രജ്ഞനെക്കുറിച്ചുള്ള ഡോ. കെ. പി. അരവിന്ദന്‍റെ ലേഖനം, കാലത്തിന് മുന്‍പേ നടക്കുന്ന പ്രതിഭകളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്ന്‍ കൂടി പറയുന്നുണ്ട്. അന്ന് വരെ ഭൂതത്തിന്റെയും പിശാചിന്റെയും കളിയായിരുന്ന രോഗങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കുന്നതിന്റെ ആദ്യപടി തന്റെ മൈക്രോസ്കോപ്പ് നല്‍കിയ സൂഷ്മദൃഷ്ടികൊണ്ട് ലീവെന്‍ഹൂക്ക് തുറന്നുതന്നു. സൂക്ഷ്മദര്‍ശിനികള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലെന്‍സുകളുടെ പിന്നിലെ ശാസ്ത്രം രസകരമായി പറയുന്നു പാപ്പുട്ടി മാഷുടെ ലേഖനം. ഒപ്പം സൂക്ഷ്മദര്‍ശിനികളുടേയും ദൂരദര്‍ശിനികളുടേയും ചരിത്രവും പ്രതിപാദിക്കുന്നു. കീടാണു പരസ്യങ്ങളുടെ ആധിക്യം കൊണ്ട് മൈക്രോബുകള്‍ എല്ലാം ഭീകരന്മാരാണ് എന്നൊരു പൊതുധാരണ ഉണ്ടായിട്ടുണ്ട്. ഈ തെറ്റിദ്ധാരണ പൊളിച്ചുകളയുകയാണ് മൈക്രോബും നമ്മളും തമ്മില്‍ എന്ന ലേഖനം. അച്ചാറുണ്ടാക്കാനും ഭക്ഷണം ദഹിപ്പിക്കാനും മരുന്നുകള്‍ നിര്‍മ്മിക്കാനും മാലിന്യങ്ങള്‍ തിന്ന് പരിസരം ശുചിയാക്കാനുമെല്ലാം സൂക്ഷ്മജീവികള്‍ വേണമെന്ന് ഇത് വായിച്ചാല്‍ നമുക്ക് മനസ്സിലാകും. ഒപ്പം ഇവയുണ്ടാക്കുന്ന അസുഖങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. എങ്കിലും ആകെയുള്ളതില്‍ അഞ്ചുശതമാനത്തില്‍ താഴെ സൂക്ഷ്മജീവികള്‍ മാത്രമാണ് അപകടകാരികള്‍ എന്നറിയുമ്പോള്‍ തീര്‍ച്ചയായും ആശ്വാസം തോന്നും.


ത്വക്കിലെ സൂക്ഷ്മജീവികളെക്കുറിച്ചുള്ള ലേഖനം വിയര്‍പ്പിന്‍റെ രസതന്ത്രവും മനുഷ്യ-സൂക്ഷ്മജീവി സഹജീവനത്തിന്റെ കഥകളും പറയുന്നു. ദഹനത്തെ സഹായിക്കാനായി വയറെന്ന അടുക്കളയില്‍ പാചകസഹായികളായി നില്‍ക്കുന്ന സൂഷ്മ ജീവികളേതൊക്കെയെന്നും ഈ പതിപ്പ് വിശദീകരിക്കുന്നു. നെപ്പോളിയനെ യുദ്ധത്തില്‍ തോല്‍പ്പിച്ച സൂക്ഷ്മജീവികളുടെ രഹസ്യമറിയാന്‍ സി.കെ. അനിതയുടെ ലേഖനം വായിച്ചാല്‍ മതി. ശാസ്ത്രം കഥയിലൂടെ ലളിതമായി ഈ ലേഖനത്തില്‍ ആവിഷ്കരിക്കുന്നു. പയറും ഈന്തും ബാക്ടീരിയകളുമായി ചങ്ങാത്തം കൂടുന്നതെന്തിനെന്ന്‍ സസ്യങ്ങളും സൂക്ഷ്മജീവികളും എന്ന കുറിപ്പില്‍ പറയുന്നു. ‘അതിനു പിന്നില്‍ ഞങ്ങളാ’ എന്ന കുറിപ്പ് ഇത്തിരിക്കുഞ്ഞന്‍മാരുടെ വമ്പത്തത്തെക്കുറിച്ചുള്ള ചിത്രകഥയാണ്. ചെറിയജീവികളുടെ വലിയ ലോകം ചിത്രങ്ങള്‍ സഹിതം സൂക്ഷ്മജീവി രഹസ്യങ്ങള്‍ പങ്കുവെക്കുന്നു. അര്‍പ്പണബോധമുള്ള ശാസ്ത്രജ്ഞന്മാര്‍ സ്വയം ഗിനിപ്പന്നികളായി, അള്‍സര്‍ ചികിത്സയിലുണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ചുള്ള ലേഖനവും കൂട്ടത്തിലുണ്ട്. രോഗവും രോഗപ്രതിരോധവും ചികിത്സയുടെ ചരിത്രത്തിലെ നാള്‍വഴികള്‍ ഓര്‍മ്മിപ്പിക്കുന്നു. 

അടുക്കളയിലെയും മണ്ണിലേയും കടലിലെയും സൂക്ഷ്മജീവികളുടെ രഹസ്യങ്ങളും പ്രത്യേകപതിപ്പിലുണ്ട്. Eureka-Fortnightlyഒരു കാലിഡോസ്കോപ്പുപോലെ മനോഹരമായ വര്‍ണ്ണങ്ങളില്‍ ചാലിച്ച സൂഷ്മജീവിപ്പതിപ്പിനെ ജീവത്താക്കുന്നത് അവയിലെ ചിത്രങ്ങളും വര്‍ണ്ണവിന്യാസവും തന്നെയാണ്. വായിക്കാതെ മറിച്ചു നോക്കുന്നവര്‍ക്ക് പോലും ശത്രുക്കളും മിത്രങ്ങളുമായ സൂഷ്മജീവികളെ പരിചയപ്പെടുത്തുന്നു ഈ വരകള്‍. വെങ്കിയും സതീഷും രാജീവ് എന്‍.ടി യും സചീന്ദ്രന്‍ കാറഡുക്കയുമാണ് ഈ പതിപ്പില്‍ സൂഷ്മലോകത്തെ വരച്ചുകാട്ടിയിരിക്കുന്നത്. പ്രത്യേക പതിപ്പിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ച ഷിനോജ് രാജും അതിനെ ഇവ്വിധം സംവിധാനം ചെയ്ത എഡിറ്റര്‍ സി.എം. മുരളീധരനും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം പാഠപുസ്തകങ്ങള്‍ മനപാഠമാക്കലല്ല, പുറത്തെ ലോകത്തേക്ക് കണ്ണും കാതും തുറക്കലാണ് വേണ്ടത്. അറിവുകള്‍ ശേഖരിച്ച് വെക്കലിനപ്പുറം അത് സമൂഹത്തിന് എങ്ങനെ ഉപകാരപ്രദമാക്കാം എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടതും. ഒരിക്കലെങ്കിലും യുറീക്ക വായിച്ചവര്‍ക്ക് ഈ രഹസ്യം മനസ്സിലാകാതെ പോകുകയുമില്ല. യുറീക്ക ആദ്യം കാണുന്ന കുട്ടിക്ക് ഇത് കഥപ്പുസ്തകമല്ല എന്ന തോന്നലുണ്ടാക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ആ ഫീലിംഗ് തുടരണോ എന്ന് ചിന്തിക്കേണ്ടത് പത്രാധിപ സമിതിയാണ്. പക്ഷേ, സൂഷ്മജീവിപ്പതിപ്പില്‍ നിറയെ കഥകളാണ്. യഥാര്‍ത്ഥ ലോകത്തെക്കുറിച്ചുള്ള മനോഹരമായ കഥകള്‍. കൊച്ചു കുട്ടികള്‍ക്കാണെങ്കില്‍ അവ പരിചയപ്പെടുത്തിക്കൊടുക്കാന്‍, കഥപുസ്തകങ്ങള്‍ മാത്രമല്ല ഇത്തരം പുസ്തകങ്ങളും നിന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണണെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഒരു താല്പര്യം മുതിര്‍ന്നവരും കാണിക്കണമെന്ന് മാത്രം. 

സൂഷ്മജീവിപ്പതിപ്പിലൂടെ കടന്നുപോകുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ആരും ആഗ്രഹിക്കുന്ന ഒന്നായിരിക്കും കേരളത്തിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും യുറീക്കയെ പരിചയപ്പെടുത്താനാകണമേ എന്നത്. മുഴുവന്‍ കുട്ടികള്‍ക്കുമായില്ലെങ്കിലും മുഴുവന്‍ ക്ലാസ്സുകളിലേക്കുമെങ്കിലും യുറീക്ക എത്തിക്കാനുള്ള പദ്ധതി പത്രാധിപ സമിതി തയ്യാറാക്കുന്നതായാണ് വിവരം. അതിനോട് സഹകരിക്കാനും സൂഷ്മജീവിപ്പതിപ്പിനെ കുറിച്ച് കൂടുതല്‍ അറിയാനും യുറീക്ക മാനേജിംഗ് എഡിറ്ററെ തന്നെ 9400583200 എന്ന നമ്പരില്‍ നിങ്ങള്‍ക്ക് വിളിക്കാം

Monday, June 17, 2013

കേരളത്തിന്റെ വികസനനയം പൊളിച്ചെഴുതണം



നിര്‍മാണമേഖലയെയും കച്ചവടത്തെയും അടിസ്ഥാനമാക്കി നിലവില്‍ മുന്നേറുന്ന കേരള വികസനം സ്ഥായിയല്ലെന്നും സമീപകാലത്തു തന്നെ പ്രതിസന്ധി നേരിടുമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടി.കെ. ദേവരാജന്‍ അഭിപ്രായപ്പെട്ടു. മുന്‍കാല പരിഷത്ത് പ്രവര്‍ത്തകരുടെ യു. എ. ഇയിലെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒന്‍പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

നിര്‍മാണമേഖലയുടെ ആവശ്യത്തിന് മണ്ണ്, മണല്‍, ജലം തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം പാരിസ്ഥിതികമായ വന്‍തകര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. തൊഴിലും വരുമാനവും സൃഷ്ടിക്കാന്‍ ഉതകുന്നതും പാരിസ്ഥിതിക പ്രത്യാഘാതങ്ങളില്ലാത്തതുമായ കൃഷിയും ചെറുകിട ഉല്പാദനമേഖലയെയും വീണ്ടെടുക്കുവാനുള്ള ശ്രമമാണ് വേണ്ടത്. വിദേശമലയാളികളുടെ നിക്ഷേപങ്ങള്‍ അത്തരം മേഖലകളിലേക്ക് തിരിച്ചുവിടാനാണ് സര്‍ക്കാറും സാമൂഹികരാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിക്കേണ്ടത്. അദ്ദേഹം പറഞ്ഞു

ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ ഫ്രണ്ട്‌സ് ഓഫ് കെ. എസ്. എസ്. പി. പ്രസിഡണ്ട് ഡോ.കെ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. അഡ്വ. മാത്യൂ ആന്‍റണി വാര്‍ഷികറിപ്പോര്‍ട്ടും ഗഫൂര്‍ കണക്കും മനോജ്കുമാര്‍ ഭാവിപ്രവര്‍ത്തനരേഖയും അവതരിപ്പിച്ചു. മാധവഗാഡ്ഗില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കുടിവെള്ള സ്വകാര്യവത്കരണം പിന്‍വലിക്കുക, പ്രവാസി തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കുക എന്നീപ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. കെ. എം. പ്രസാദ് സ്വാഗതം ആശംസിച്ചു. അരുണ്‍ കെ. ആര്‍. നന്ദി പറഞ്ഞു.

ഭാരവാഹികള്‍ :-

പ്രസിഡണ്ട്: ഡോ.കെ.പി. ഉണ്ണികൃഷ്ണന്‍ - 056-7976978

വൈസ് പ്രസിഡണ്ട്: അഡ്വ. മാത്യൂ ആന്‍റണി - 055-5130350

കോ-ഓര്‍ഡിനേറ്റര്‍ : അരുണ്‍ പരവൂര്‍ - 050-7491368

ജോയിന്‍റ് കോ-ഓര്‍ഡിനേറ്റര്‍ : മനോജ് കുമാര്‍ - 050-6598442

ട്രഷറര്‍ : അഡ്വ. ശ്രീകുമാരി ആന്‍റണി -050-3097209

കൂടുതൽ ചിത്രങ്ങൾക്ക് ഫേസ്ബുക്ക് പേജ് സന്ദർശിക്കുക

Wednesday, June 12, 2013

ഒൻ‌പതാം സംഘടനാ വാർഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 50 വർഷം പിന്നിടുകയാണ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനുള്ളിൽ പരിഷത്ത് 
കേരളത്തിലെ ശ്രദ്ധേയമായ ഒരു സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
പുറം‌ലോകം ശ്രദ്ധിച്ച നിരവധി ആശയങ്ങളും പ്രവർത്തനങ്ങളും കേരളത്തിനു സംഭാവന ചെയ്യാൻ പരിഷത്തിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

സൈലന്റ്‌വാലി പ്രക്ഷോഭം, ചാലിയാറിലെ സമരം തുടങ്ങിയവ
പാരിസ്ഥിതിക രംഗത്തെ ഇടപെടലുകൾക്ക് 
ആധികാരികതയും സാമൂഹിക അംഗീകാരവും നൽകി.
പുകയില്ലാത്ത അടുപ്പ്, ചൂടാറാപ്പെട്ടി, ബയോഗ്യാസ് പ്ലാന്റ്
തുടങ്ങിയ ഊർജസംരക്ഷണ ഉപാധികൾ,
പതിനായിരക്കണക്കിനു ശാസ്ത്രപുസ്തകങ്ങൾ, ബദൽ വിദ്യാഭ്യാസ മാതൃക, ഇവയൊക്കെ പരിഷത്ത് കേരളസമൂഹത്തിനു നൽകിയ സംഭാവനകളാണ്. സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം എന്നിവയുടെ നിർവഹണത്തിന് പരിഷത്ത് നേതൃപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻ‌കാല പ്രവർത്തകരുടെ
യു.എ.ഇ-യിലെ കൂട്ടായ്മയാണ്
ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി.
അനൗപചാരിക വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി
എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ഇവിടെ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പിയുടെ
  ഒൻപതാം വാർഷികം  
ജൂൺ 14 നു ഷാർജ എമിറേറ്റ്സ് നാഷണൽസ്കൂളിൽ രാവിലെ 9 മണിക്ക്
പരിഷത്ത് മുൻ ജനറൽസെക്രട്ടറി ശ്രീ.റ്റി.കെ.ദേവരാജൻ
ഉദ്ഘാടനം നിർവ്വഹിക്കും.

തദവസരത്തിലേക്ക് എല്ലാ പരിഷത്ത് സുഹൃത്തുക്കളേയും
സ്വാഗതം ചെയ്തു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 056 - 14 24 900.

പാരിഷത്തികാഭിവാദനങ്ങളോടെ

ഡോ.കെ.പി ഉണ്ണികൃഷ്ണൻ  (പ്രസിഡണ്ട്)
അഡ്വ.മാത്യൂ ആന്റണി (കോർഡിനേറ്റർ)
കെ.എം.പ്രസാദ് (സംഘാടക സമിതി കൺ‌വീനർ)

Sunday, August 12, 2012

മുണ്ടേരി വനഭൂമി സമരം: മാര്‍ച്ചിന് ആയിരങ്ങള്‍







നിലമ്പൂര്‍: മുണ്ടേരി വനഭൂമി ലേലംചെയ്യാനുള്ള കോടതി ഉത്തരവിനെതിരെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വനഭൂമി ലേലംചെയ്യാന്‍ അനുവദിക്കില്ലെന്നും മുറിക്കുന്ന ഒരുമരംപോലും കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ചില്‍ വനസംരക്ഷണ പ്രതിജ്ഞയെടുത്താണ് അംഗങ്ങള്‍ പിരിഞ്ഞത്.
മുണ്ടേരി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ വന്‍ ജനമുന്നേറ്റം ആവശ്യമാണ്. പൊതുസ്വത്ത് കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കരുത് - അദ്ദേഹം പറഞ്ഞു.
വനസംരക്ഷണ സമരസമിതി ചെയര്‍മാന്‍ അഡ്വ. കെ.കെ. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ വനം- പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് ഡോ. സി.ടി.എസ്. നായര്‍ എഴുതിയ ലഘുലേഖ പ്രൊഫ. എം.കെ. പ്രസാദ് പോത്തുകല്ല് പഞ്ചായത്തംഗം ഉപേഷിന് നല്‍കി പ്രകാശനംചെയ്തു.
കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി ടി.കെ. ദേവരാജന്‍, വനം-പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. സി.ടി.എസ്. നായര്‍, പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.പി. കുഞ്ഞിക്കണ്ണന്‍, അഡ്വ. പി.എ. പൗരന്‍, പരിഷത്ത് ജില്ലാസെക്രട്ടറി സജി ജേക്കബ്, പ്രസിഡന്റ് വേണു പാലൂര്‍, ഫാ. മാര്‍ക്കോസ്, യു. കലാനാഥന്‍, കവി എം.എം. സചീന്ദ്രന്‍, അരുണ്‍കുമാര്‍ കെ, ജനപ്രതിനിധികള്‍ എന്നിവര്‍പങ്കെടുത്തു.
പ്രൊഫ. എം.കെ. പ്രസാദ് മാര്‍ച്ച് ഫ്‌ളാഗ്ഓഫ്‌ചെയ്തു. മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലൂടെ ഇരുട്ടുകുത്തി-വാണിയംപുഴ ഭാഗത്ത് വനത്തിലേക്ക് പ്രവേശിക്കാനൊരുങ്ങിയ പ്രവര്‍ത്തകരെ നടപ്പാലത്തിനുസമീപം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.
മാതൃഭൂമി



























ചിത്രങ്ങള്‍- വേണുപാലൂര്‍

Saturday, May 12, 2012

മാലിന്യപ്രശ്‌നം നഗരങ്ങളെ വീര്‍പ്പുമുട്ടിക്കുന്നു -ഡോ. സുനിതാ നാരായണ്‍









തിരുവനന്തപുരം: മാലിന്യ നിര്‍മാര്‍ജന സംവിധാനത്തിന്റെ അഭാവം ഇന്ത്യന്‍ നഗരങ്ങളെ വീര്‍പ്പുമുട്ടിക്കുകയാണെന്ന് സെന്റര്‍ ഫോര്‍ സയന്‍സസ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ ഡോ. സുനിതാ നാരായണ്‍ പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പരിസ്ഥിതിക്കും സാമൂഹികനീതിക്കും എതിരായ വികസന നയങ്ങള്‍മൂലമാണ് മലിനീകരണം കുറയ്ക്കാനുള്ള പദ്ധതികള്‍ പാളുന്നത്. തലതിരിഞ്ഞ വികസന മുന്‍ഗണനകളാണ് നഗരങ്ങളിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രശ്‌നങ്ങളെ സമഗ്രമായും ആഴത്തിലും കണ്ട് ശരിയായ ബദലുകള്‍ ആവിഷ്‌കരിക്കണമെന്നും ഡോ. സുനിതാ നാരായണ്‍ പറഞ്ഞു.

പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി.രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ 'എക്‌സ്‌ക്രീറ്റ് മാറ്റേഴ്‌സ്' എന്ന പുസ്തകം പ്രൊഫ. എം.കെ.പ്രസാദ് പ്രകാശനം ചെയ്തു. സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം പ്രസംഗിച്ചു.
മാതൃഭൂമി
പരിഷത്ത് സമ്മേളനത്തിന് 
പ്രൗഢോജ്വലമായ തുടക്കം


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 49-ാം സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം. സുവര്‍ണ ജൂബിലിയിലെത്തുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ തനിമ വിളിച്ചോതുന്ന തരത്തില്‍ ലളിതമെങ്കിലും പ്രൗഢഗംഭീരമായ ഉദ്ഘാടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും ഡല്‍ഹി സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് സയന്‍സിന്റെ ഡയറക്ടറുമായ സുനിത നാരായണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പരിസ്ഥിതി-ശാസ്ത്ര പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ ആവശ്യകതയില്‍നിന്നും വികസനത്തിന്റെ അസന്തുലിതാവസ്ഥകളില്‍ നിന്നുമാണ് പിറവികൊണ്ടതെന്നും അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അതിന് ദിശാബോധം നല്‍കിയ പ്രസ്ഥാനമാണെന്നും അവര്‍ പറഞ്ഞു. 
പരിഷത്ത് പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കൂടിയായ മേയര്‍ അഡ്വ. കെ. ചന്ദ്രിക സ്വാഗതമാശംസിച്ചു. അഖിലേന്ത്യാ ജനകീയ ശാസ്ത്ര ശൃംഖലയുടെ പ്രവര്‍ത്തകനും ആന്ധ്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ ഗോപാല സുബ്രഹ്മണ്യം, വാര്‍ഡു കൗണ്‍സിലര്‍ വിജയകുമാര്‍, പി.ടി.എ പ്രസിഡന്റ് വി.എച്ച്. ഷാജഹാന്‍, വി.എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റര്‍ എം. സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ പി. ഗോപകുമാര്‍ നന്ദി രേഖപ്പെടുത്തി.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനത്തില്‍ കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി. ശ്രീശങ്കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.വി. വിനോദ് കണക്കും അവതരിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പ്രദര്‍ശനം, പുസ്തക സ്റ്റാള്‍, ഐ.ആര്‍.ടി.സി.യുടെ ഉത്പന്നങ്ങളുടെ വിപണന സ്റ്റാള്‍, ലോകത്തെ കലാപഭൂമികളില്‍ മുറിവേറ്റവരുടെ ചികിത്സയുടെ നേര്‍ക്കാഴ്ചകളൊരുക്കുന്ന ഡോ. എസ്. എസ്. സന്തോഷ്‌കുമാറിന്റെ ഫോട്ടോ പ്രദര്‍ശനം എന്നിവയും അരങ്ങേറുന്നുണ്ട്. സമ്മേളനത്തിന്റെ പൊതു സെമിനാറുകള്‍ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും കാണാനാവുന്ന തരത്തില്‍ ലൈവ് വെബ്കാസ്റ്റിങ്ങും നടത്തുന്നുണ്ട്. സമ്മേളനം നാളെ സമാപിക്കും.

ഉടന്‍ ബുക്ക്‌ ചെയ്യൂ
പ്രകാരം: Pradeep Orkkattery Snehasree


Saturday, March 31, 2012

ബാലശാസ്ത്ര കോണ്‍ഗ്രസ്

പെരിന്തല്‍മണ്ണ: കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ് ഏപ്രില്‍ 11നും 12നും പെരിന്തല്‍മണ്ണ ഗലീലിയോ സയന്‍സ് സെന്ററില്‍ നടക്കും. കെ. രവീന്ദ്രന്‍ ഉദ്ഘാടനംചെയ്യും.

ജില്ലയിലെ ശുദ്ധജലത്തെക്കുറിച്ചുള്ള പഠനവും വിവിധ പ്രദേശങ്ങളിലെ കുടിവെള്ളത്തിലുള്ള ധാതുലവണങ്ങളെക്കുറിച്ച് ശേഖരിച്ച റിപ്പോര്‍ട്ടും കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും. രസതന്ത്രവര്‍ഷത്തിന്റെ തുടര്‍ പ്രവര്‍ത്തനമായി മരുന്നുകളിലെ രസതന്ത്രം അറിയുന്നതിന് മരുന്നുത്പാദനകേന്ദ്ര സന്ദര്‍ശനവും ദ്വിദിന പരിപാടിയിലുണ്ട്. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വേണു പാലൂര്‍ അധ്യക്ഷതവഹിച്ചു. എം. ഗോപാലന്‍, പി.വി. ശൂലപാണി, സുനില്‍ പെഴുങ്കാട്, സി. പ്രേമദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. 

ഭാരവാഹികള്‍: കെ. സുധാകുമാരി, കെ. സരോജിനി(രക്ഷാ.), വി. രാജേന്ദ്രന്‍(ചെയ.), ശശി പെരിന്തല്‍മണ്ണ (കണ്‍.), എം. നവാസ്(ഖജാ.)

Saturday, March 10, 2012

മറ്റൊരു കേരളത്തിനുവേണ്ടി ഒരു രാത്രി

കോഴിക്കോട്: മറ്റൊരു കേരളത്തിനുവേണ്ടി ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ അവകാശക്കൂട്ടായ്മ. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച വൈകുന്നേരം നാലുമുതല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം അങ്കണത്തില്‍ വനിതാദിനത്തോടനുബന്ധിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്.
ഇന്നുരാവിലെ എട്ടുമണിവരെ പ്രഭാഷണങ്ങളും ചിത്രംവരയും കഥാപ്രസംഗവും കവിതയും പാട്ടും കളിയുമായി സ്ത്രീകളുടെ നേതൃത്വത്തില്‍ അവകാശപ്പന്തല്‍ സജീവമാക്കും.  സ്ത്രീകളുടെ സ്വത്വം ചോദ്യം ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ ഇപ്പോഴും തുടരുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മേയര്‍ എ.കെ. പ്രേമജം പറഞ്ഞു. കേരളത്തിലെ മാറ്റങ്ങള്‍ സ്ത്രീകള്‍ക്ക് ദോഷകരമായാണ് ഇപ്പോഴും അനുഭവപ്പെടുന്നതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. പി.എം. ഗീത അധ്യക്ഷത വഹിച്ചു. ഗിരിജാ പാര്‍വതി സ്വാഗതം പറഞ്ഞു. ചിത്രകാരന്‍ ആര്‍.കെ. പൊറ്റശ്ശേരി ചിത്രംവര ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല, കെ.കെ. ലതിക എം.എല്‍.എ, അന്വേഷി പ്രസിഡന്റ് കെ. അജിത, ഡോ. ഖദീജ മുംതാസ്, വി.പി. സുഹ്റ, ചിത്രകാരി കബിതാ മുഖര്‍ജി, ഡോ. ടി.കെ. ആനന്ദി, കെ.പി. സുധീര മെഡോണ തുടങ്ങിയവര്‍ പങ്കെടുത്തു. 

വനിതാ കൂട്ടായ്മ




വനിതാ കൂട്ടായ്മ മലപ്പുറം ,ഉദ്ഘാടനം ഡോ:സക്കീന ഡി.എം.ഓ മലപ്പുറം,വിഷയാവതരണം ശ്രീമതി:മീര ഭായ് .
അധ്യക്ഷ സുജാത വര്‍മ,പ്രഭാഷണം കെ.എം.ഗിരിജ ,സി എച് ജമീല,കദീജ  നര്‍ഗീസ്,സുധാകുമാരി(ചെയര്‍ പെരിന്തല്‍മണ്ണ മുന്‍സി ),എം.എസ് മോഹനന്‍,വേണു പാലൂര്‍,സജി ജേക്കബ്‌,ഇ വിലാസിനി 
സ്വാഗതം:ടി.കെ വിമല
നന്ദി :വി രാജലക്ഷ്മി   
കലാപരിപാടികള്‍,
സോപാന സംഗീതം:ഗിരിജ ബാലകൃഷ്ണന്‍ ,അഞ്ജലി കൃഷ്ണ
ചെണ്ട മേളം:സ്മിത കെ.പി വലിയകുന്നു 
കവിതാലാപനം:നസീമ ടീച്ചര്‍ വണ്ടൂര്‍ 
ഇ.എന്‍.ഷീജ 
സംഘഗാനം :കെ.രാധിക യും സംഘവും 
നാടന്‍പാട്ട് 

Thursday, January 5, 2012

ദുബായിയിൽ ബാലശാസ്ത്ര കോൺഗ്രസ്സ്

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിയിൽ ബാലശാസ്ത്ര കോൺഗ്രസ്സ് നടത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഗൈഡൻസ് ഓഫ് നോളജ് അൻഡ് ഹ്യൂമൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ദുബായിൽ ബാല ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കേരളത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന ബാലശാസ്ത്രകോൺഗ്രസ് മാതൃകയിലാണ് യു എ ഇ-യിലും സംഘടിപ്പിക്കുന്നത്.


12-17 വയസ് പ്രായമുള്ള കുട്ടികളിലെ അന്വേഷണത്വരയും സർഗശേഷിയും വികസിപ്പിച്ച് സമൂഹത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം നിർദേശിക്കുക എന്ന ലക്ഷ്യത്തിലാണ് ബാലശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കുന്നത്. ഓരോ സ്കൂളുകളിലെയും പത്തോളം വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന ടീം പരിസര ശുചിത്വം, നഗര ശുചിത്വം- മാലിന്യ നിർമാർജനത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന വിഷയം ആസ്പദമാക്കിയുള്ള വിവിധ പ്രോജക്ടുകൾ സമർപ്പിക്കും. പ്രോജക്ടുകൾ ചെയ്യേണ്ട രീതികളെക്കുറിച്ചു കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകും.

ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണ് ശാസ്ത്രത്തിന്റെ വഴിയിലൂടെ കുട്ടികളെ നയിക്കാൻ പ്രേരിപ്പിക്കുന്ന ബാല ശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കുന്നത്.

പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വർക് ഷോപ് ജനുവരി 14നു ദുബായ് മുനിസിപ്പാലിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. തദവസരത്തിൽ ബാലശാസ്ത്ര കോൺഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം ദുബായ് എന്‍‌വയോൺ‌മെന്റ് ഡിപാർട്മെന്റ് ഡയറക്ടർ ഹംദാന്‍ ഖലീഫ അൽ ഷേര്‍ നിർവഹിക്കും. ഡോ.ഹരാരി, ഡോ. ആർ വി ജി മേനോൻ, ഡോ.അബ്ദുല്‍ ഖാദര്‍, ഡോ കെ പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും. ശ്രീ. കെ കെ കൃഷ്ണകുമാറാണ് വർൿഷോപ് ഡയറക്ടർ. വർക്ഷോപ്പിനു ശേഷം കുട്ടികൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ തെരഞ്ഞെടുത്ത് പഠനങ്ങൾ നടത്താം. അതിന്റെ സിനോപ്സുകളിൽ നിന്നും ഏറ്റവും മികച്ച 10 പ്രോജക്ടുകൾ തെരഞ്ഞെടുത്ത് ദുബായ് മുനിസിപ്പാലിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. എല്ലാ വർഷവും വിവിധ വിഷയങ്ങളിലൂന്നിയുള്ള പ്രോജക്ടുകൾ കണ്ടെത്താനും കുട്ടികളിലെ ശാസ്ത്ര നിരീക്ഷണ ത്വര വളർത്താനും ബാലശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കും.

മലയാളികളടക്കം നിരവധി രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ഗൾഫ് മേഖലകളിൽ പഠിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ അന്തരീക്ഷമല്ല അവിടത്തേത്. സി ബി എസ് ഇ പോലുള്ള പരിഷ്കരിച്ച സിലബസുകളിലാണ് പഠനപ്രക്രിയയെങ്കിലും ചുറ്റുപാടുകളിൽ നിന്നും പഠിക്കാനുള്ള ഒരു അന്തരീക്ഷം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല. അത്തരം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കെത്തിക്കാനുള്ള ദൌത്യവുമായാണ് ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ബാലശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കേരളത്തിൽ വിജയകരമായി നടത്തിവരുന്ന ബാലശാസ്ത്ര കോൺഗ്രസിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ടാണ് ദുബായ് മുനിസിപ്പാലിറ്റി ഈ സംരംഭത്തിനു നേതൃത്വം നൽകുന്നത്. വരും വർഷങ്ങളിൽ യു എ ഇയിലെ മറ്റ് എമിറേറ്റുകളിലെ സ്കൂളുകളിൽ കൂടി വ്യാപിപ്പിച്ചുകൊണ്ട് വിപുലമാക്കാനാണ് ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ഉദ്ദേശിക്കുന്നത്..

2012 ജനുവരി 14, ശനിയാഴ്ച രാവിലെ 9 മുതല്‍ 4 വരെ വര്‍ക്‍ഷോപ്പ് നടക്കുന്ന ദുബായ് മുനിസിപ്പാലിറ്റി ക്ലബ്ബ്/ട്രെയിനിംഗ് സെന്ററിന്റെ ലൊക്കേഷന്‍ മാപ്പ് താഴെഃ