Tuesday, September 30, 2008

ശാസ്‌ത്ര സാംസ്‌കാരികോത്സവം മാനന്തവാടിയില്‍

മാനന്തവാടി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര സാംസ്‌കാരികോത്സവം ഒക്ടോബര്‍ 13 ന്‌ മാനന്തവാടിയില്‍ നടക്കും. യുവകവി മോഹനകൃഷ്‌ണന്‍ കാടലി ഉദ്‌ഘാടനം ചെയ്യും.

ആഗോളീകരണത്തിന്റെയും വര്‍ഗീയതയുടെയും അതിരുകടന്ന പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക സമൂഹങ്ങളെ ബലമുള്ളതാക്കുകയെന്നതാണ്‌ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ലക്ഷ്യം. കേരളത്തിലെ പൊതുസമൂഹത്തെ പകുത്തെടുക്കുന്ന കമ്പോളത്തിനും മതസാമുദായികതയ്‌ക്കുമെതിരെ പ്രാദേശിക ചെറുത്തു നില്‍പ്പ്‌ വളര്‍ത്തിയെടുക്കാനും ഇത്‌ ഉന്നമിടുന്നു. ഓരോ പ്രാദേശിക തനിമകളോടും ചേര്‍ന്നു നില്‍ക്കുന്ന ജീവിതശൈലികള്‍ വസ്‌ത്രധാരണ രീതികള്‍, കളികള്‍, സംഗീതം എന്നിവയെല്ലാം അധിനിവേശങ്ങളുടെ ഫലമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പരിഷത്ത്‌ വിലയിരുത്തുന്നു.

ശാസ്‌ത്ര- സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ ബാലോത്സവം. യുവസംഗമം, പ്രാദേശിക സംവാദങ്ങള്‍, പ്രഭാഷണം, ചര്‍ച്ചകള്‍, മതനിരപേക്ഷ വിദ്യാഭ്യാസ കൂട്ടായ്‌മ, ഭൗമശാസ്‌ത്ര കോണ്‍ഗ്രസ്‌, പുസ്‌തകചര്‍ച്ച, കവിയരങ്ങ്‌, നക്ഷത്ര നിരീക്ഷണം, വനിതകളുടെ സാംസ്‌കാരിക കൂട്ടായ്‌മ എന്നിവ നടത്തും. നവംബര്‍ രണ്ടാം വാരം ചൂട്ടക്കടവില്‍ ഗ്രാമോത്സവവും സംഘടിപ്പിക്കും. സംഘാടക സമിതി രൂപവത്‌കരിച്ചു. ചെയര്‍മാനായി കെ.എം.വര്‍ക്കിയെയും വൈസ്‌ചെയര്‍മാന്മാരായി എ.എം.സത്യന്‍, പി.വി.വിജയകുമാര്‍ എന്നിവരെയും ജനറല്‍ കണ്‍വീനര്‍ ആയി പി.സുരേഷ്‌ബാബുവിനെയും ജോയന്റ്‌ കണ്‍വീനര്‍മാരായി കെ.ടി.വിനു, ടി.മനോജ്‌ എന്നിവരെയും തിരഞ്ഞെടുത്തു. ഗിരിജാ ബാലകൃഷ്‌ണന്‍ അധ്യക്ഷതവഹിച്ചു. പി.വി.സന്തോഷ്‌, വി.കെ.മനോജ്‌, ബാബുഫിലിപ്പ്‌, മാര്‍ട്ടിന്‍, സുധീഷ്‌, അജയ്‌കുമാര്‍, കെ.വി.രാജു, വി.കെ.തുളസീദാസ്‌, റോയിസണ്‍ പിലാക്കാവ്‌, വി.പി.ബാലചന്ദ്രന്‍, കെ.കെ.സുരേഷ്‌എന്നിവര്‍ പ്രസംഗിച്ചു.

Sunday, September 28, 2008

ശാസ്‌ത്രസാംസ്‌കാരികോത്സവം എടപ്പാളില്‍

എടപ്പാള്‍: കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ശാസ്‌ത്രസംസ്‌കാരികോത്സവം ഒക്ടോബര്‍ രണ്ടിന്‌ ഗാന്ധിജയന്തി മുതല്‍ നവംബര്‍ ഏഴിന്‌ സി.വി. രാമന്‍ദിനംവരെ എടപ്പാളില്‍ നടക്കും. എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തിന്റെയും കലാ-സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്..

Thursday, September 25, 2008

യുറീക്ക സെപ്തംബര്‍ 16


വിശേഷങ്ങള്‍ അറിയാന്‍
യുറീക്കയുടെ ബ്ലോഗ് സന്ദര്‍ശിക്കുക.
തവളകള്‍ കണ്ടനഗരങ്ങള്‍,ഭൂമിയമ്മക്ക്,മിഴിയോണം ... അങ്ങനെ പലതും..

ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സാംസ്‌കാരികോത്സവം

ടകര: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്‌ത്രസാംസ്‌കാരികോത്സവം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ചോറോട്‌ പഞ്ചായത്തില്‍ നടക്കും. പുസ്‌തകപ്രചാരണം, അങ്കണവാടി പ്രവര്‍ത്തക ശില്‌പശാല, കുടുംബശ്രീ പ്രവര്‍ത്തക സംഗമം, കാര്‍ഷികസംഗമം, യുവസംഗമം, രചനോത്സവം, ശാസ്‌ത്രക്ലാസ്സുകള്‍, ചലച്ചിത്രോത്സവം, തെരുവുനാടക മത്സരം തുടങ്ങി വിവിധ പരിപാടികള്‍ നടത്തും. ചോറോട്‌ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ്‌. പ്രേമകുമാരി സംഘാടക സമിതി രൂപവത്‌കരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

കൊടക്കാട്‌ ശ്രീധരന്‍, ഇ. ശ്രീധരന്‍, ടി.വി.ബാലന്‍, രാജീവന്‍ കെ, ബാലചന്ദ്രന്‍ ഏറാമല, രജീഷ്‌ വി. തുടങ്ങിയവര്‍ സംസാരിച്ചു. ജ്യോതിഷ്‌ കുമാര്‍ സ്വാഗതവും വള്ളില്‍ അശോകന്‍ നന്ദിയും പറഞ്ഞു.

Monday, September 22, 2008

രചനയുടെ പുതുവഴികള്‍തേടി ബാലസാഹിത്യസംഗമം


തിരൂര്‍: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാകമ്മിറ്റിയും യുറീക്കാ മാസികയും ചേര്‍ന്ന്‌ തിരൂര്‍ പച്ചാട്ടിരി എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ബാലസാഹിത്യസംഗമം പങ്കാളിത്തംകൊണ്ടും ഉള്ളടക്കംകൊണ്ടും ശ്രദ്ധേയമായി. പച്ചാട്ടിരി ഗ്രാമബന്ധു ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലസാഹിത്യസംഗമം ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്‌തു. പരിഷത്ത്‌ ജില്ലാപ്രസിഡന്റ്‌ കെ.വിജയന്‍ അധ്യക്ഷതവഹിച്ചു. യുറീക്ക എഡിറ്റര്‍ ജനു, എം.എം.സചീന്ദ്രന്‍, രാധാമണി അയിങ്കലത്ത്‌, ഇ.എം.സുരജ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വംനല്‍കി. ബി.ജി.വി.എച്ച്‌ അഖിലേന്ത്യാ ഭാരവാഹി വി.കെ.ജയ്‌സോമനാഥന്‍ ഉപഹാരങ്ങള്‍ നല്‍കി. പരിഷത്ത്‌ ജില്ലാ സെക്രട്ടറി പി.രമേശ്‌കുമാര്‍, എ.അബ്ദുള്‍കബീര്‍, എ.ശ്രീധരന്‍, വി.വി.മണികണുന്‍, പി.കൃഷ്‌ണന്‍കുട്ടി, ജി.പി.കരുണാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

Sunday, September 21, 2008

പരിഷത്ത്‌ ജില്ലാ പ്രവര്‍ത്തകക്യാമ്പ്‌

മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ പ്രവര്‍ത്തകക്യാമ്പ്‌ സപ്‌തംബര്‍ 21ന്‌ മലപ്പുറം പരിഷത്ത്‌ഭവനിലും എകൈ്‌സസ്‌ ഭവനിലുമായി നടക്കും. കേന്ദ്രനിര്‍വാഹക സമിതിയംഗം പ്രൊഫ. കാവുമ്പായി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്യും.

Sunday, September 14, 2008

ബാലസാഹിത്യ സംഗമം 20ന്‌

മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി 20ന്‌ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ബാലസാഹിത്യ സംഗമം നടത്തും. രാവിലെ 10ന്‌ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ സംഗമം ഉദ്‌ഘാടനം ചെയ്യും. എല്‍.പി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ളവര്‍ക്ക്‌ പങ്കെടുക്കാം. താത്‌പര്യമുള്ളവര്‍ 9447974767, 9495984767, 0483 2734767 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. പ്രസിദ്ധീകരിക്കാത്ത മൗലിക-സര്‍ഗാത്മക രചനകളുമായാണ്‌ സംഗമത്തിനെത്തേണ്ടത്‌.

Tuesday, September 9, 2008

സ്വാശ്രയ വിദ്യാഭ്യാസത്തെ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ അനുകൂലിക്കുന്നുവെന്ന പ്രചാരണം തെറ്റ്

സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് വാര്‍ത്തകള്‍

(മാതൃഭൂമി)
പുതിയ വിദ്യാഭ്യാസ രേഖയ്‌ക്ക്‌ രൂപംനല്‍കും -ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌
ചേര്‍ത്തല: സമഗ്രമായ പുതിയൊരു വിദ്യാഭ്യാസ രേഖയ്‌ക്ക്‌ രൂപംനല്‍കാനും നവ ലിബറല്‍ ആശയങ്ങളുടെ കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രാദേശികമായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്താന്‍ ശാസ്‌ത്ര സാംസ്‌കാരികോത്സവങ്ങള്‍ സംഘടിപ്പിക്കാനും മുഹമ്മയില്‍ ചേര്‍ന്ന കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ്‌ തീരുമാനിച്ചു.

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളും സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക രംഗത്ത്‌ കഴിഞ്ഞ ദശകങ്ങളിലുണ്ടായ മാറ്റങ്ങളും വിലയിരുത്തിക്കൊണ്ടാണ്‌ വിദ്യാഭ്യാസ രേഖയ്‌ക്ക്‌ രൂപം നല്‍കുന്നത്‌. കേരളത്തില്‍ വിദ്യാഭ്യാസം കച്ചവടവത്‌കരിക്കാനും വര്‍ഗീയവത്‌കരിക്കാനുമുള്ള ശ്രമങ്ങള്‍ ഏറെ ശക്തമാണ്‌. ഇതര ജാതി-മതങ്ങളില്‍പ്പെട്ട സമപ്രായക്കാരോട്‌ സംസാരിക്കാന്‍പോലും വിദ്യാര്‍ഥികള്‍ക്ക്‌ ഇടനല്‍കാതെയാണ്‌ ജാതി-മത കക്ഷികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ഗുണഭോക്താക്കള്‍തന്നെ വിദ്യാഭ്യാസത്തിന്റെ ചെലവ്‌ വഹിക്കണമെന്ന ലോകബാങ്ക്‌ ആശയമാണ്‌ സ്വാശ്രയ കോളേജുകളിലൂടെ നടപ്പാക്കുന്നതെന്ന്‌ ക്യാമ്പ്‌ വിലയിരുത്തി.

തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക പരിപാടികളാണ്‌ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്‌. ഒപ്പം ശാസ്‌ത്ര ക്ലാസുകള്‍, പുസ്‌തകപ്രചാരണം, പ്രദര്‍ശനങ്ങള്‍ എന്നിവയും നടത്തും. നാടന്‍കലകള്‍, നാട്ടിലെ ഉത്‌പന്നങ്ങള്‍, കളികള്‍, കരകൗശല വിദ്യകള്‍, സാങ്കേതിക സംരംഭങ്ങള്‍, പണിയായുധങ്ങള്‍, ഭക്ഷണരീതി എന്നിവയിലെ വൈവിധ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും കാലികമായ പരിഷ്‌കരണ സാധ്യതകള്‍ ആരായുകയും സംരക്ഷിക്കുകയും ചെയ്യും. 2008 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ്‌ ശാസ്‌ത്ര-സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്‌.

സ്വാശ്രയ വിദ്യാഭ്യാസത്തെ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ അനുകൂലിക്കുന്നുവെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണ്‌. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ചര്‍ച്ചാരേഖ സമൂലമായ മാറ്റങ്ങള്‍വരുത്തി പരിഷ്‌കരിക്കണമെന്നതാണ്‌ പരിഷത്തിന്റെ അഭിപ്രായം. പരിഷത്തിന്റെ പ്രതികരണം അടുത്ത ദിവസംതന്നെ സമര്‍പ്പിക്കും.

ബീഹാര്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ എല്ലാ മനുഷ്യസ്‌നേഹികളും സംഘടനകളും ഒറ്റക്കെട്ടായി പ്രയത്‌നിക്കണമെന്ന്‌ ക്യാമ്പ്‌ അഭ്യര്‍ഥിച്ചു. മെഡിക്കല്‍ ടീമിനെ അയയ്‌ക്കാനും ഔഷധങ്ങള്‍ സംഭരിക്കാനും സാമ്പത്തിക സമാഹരണം നടത്താനും ക്യാമ്പ്‌ തീരുമാനിച്ചു.

(ദേശാഭിമാനി)

പരിഷത്ത് സാംസ്കാരികോത്സവം സംഘടിപ്പിക്കും

ആലപ്പുഴ: പ്രാദേശികമായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്കാരികോത്സവം സംഘടിപ്പിക്കും. തെരഞ്ഞെടുത്ത പഞ്ചായത്തില്‍ ഒരു മാസത്തെ സാംസ്കാരിക പരിപാടിക്കൊപ്പം ശാസ്ത്ര ക്ളാസും പുസ്തക പ്രചാരണവും പ്രദര്‍ശനവും നടത്തും. മുഹമ്മയില്‍ മൂന്നു ദിവസമായി ചേര്‍ന്ന പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് പരിപാടിക്ക് രൂപം നല്‍കി. പ്രാദേശിക സംസ്കാരങ്ങളെ തകര്‍ത്തും കമ്പോളവല്‍ക്കരിച്ചും ചേക്കേറുന്ന നവലിബറല്‍ നയങ്ങളെ പ്രതിരോധിക്കേണ്ടത് പ്രാദേശിക ഇടപെടല്‍ വഴിയും ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചുമാകണമെന്ന് പ്രസിഡന്റ് ടി പി കുഞ്ഞിക്കണ്ണനും ജനറല്‍ സെക്രട്ടറി വി വിനോദും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കാനുള്ള ചില ശക്തികളുടെ ശ്രമം കേരളത്തില്‍ ശക്തമാണ്. ഇതോടൊപ്പം കമ്പോള താല്‍പ്പര്യത്തിന് ഊന്നല്‍ നല്‍കുന്ന നവലിബറല്‍ കടന്നാക്രമണം കൂടിയാകുമ്പോള്‍ എല്ലാ മൂല്യബോധവും തകരും. ഗുണഭോക്താക്കള്‍തന്നെ വിദ്യാഭ്യാസത്തിന്റെ ചെലവ് വഹിക്കണമെന്ന ലോകബാങ്ക് ആശയമാണ് സ്വാശ്രയ കോളേജുകളിലൂടെ നടപ്പാകുന്നത്. സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തിന് പരിഷത്തിന്റെ പിന്തുണ എന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണ്. വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന പരിഷ്കാരങ്ങളും സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക രംഗത്തെ മാറ്റവും വിലയിരുത്തി സമഗ്രമായ പുതിയ വിദ്യാഭ്യാസ രേഖയ്ക്ക് പരിഷത്ത് രൂപം നല്‍കും. ബിഹാറില്‍ പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയക്കാനും പരിഷത്ത് തീരുമാനിച്ചു.

(മനോരമ)
പുതിയ വിദ്യാഭ്യാസരേഖയ്ക്കു പരിഷത്ത് രൂപം നല്‍കും(മനോരമ)

മുഹമ്മ: കേരളത്തിലെ വിദ്യാഭ്യാസ രംഗം കച്ചവടവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമുള്ളശ്രമങ്ങള്‍ മറ്റെന്നത്തെക്കാളും വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സമഗ്രമായ പുതിയൊരു വിദ്യാഭ്യാസ രേഖയ്ക്കു രൂപം കൊടുക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രവര്‍ത്തക ക്യാംപ് തീരുമാനിച്ചു. വിദ്യാഭ്യാസ രംഗത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് ഉണ്ടായ മാറ്റങ്ങളും വിലയിരുത്തിയായിരിക്കും വിദ്യാഭ്യാസ രേഖ തയാറാക്കുക.

സ്വാശ്രയ വിദ്യാഭ്യാസത്തിനു പരിഷത് എതിരാണ്. ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ കരടുരേഖ പരിഷ്കരിക്കണമെന്നാണു പരിഷത്തിന്റെ നിലപാട്. നവലിബറല്‍ ആശയങ്ങളുടെ കടന്നാക്രമണത്തിനെതിരെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ ശാസ്ത്ര സാംസ്കാരികോല്‍സവം സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി വി. വിനോദ് എന്നിവര്‍ പറഞ്ഞു.

-ദേശാ‍ഭിമാനി

ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസരേഖ തയ്യാറാക്കും
ആലപ്പുഴ:
വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള വലിയ മാറ്റം കണക്കിലെടുത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുതിയ വിദ്യാഭ്യാസ രേഖ തയ്യാറാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്് പ്രൊഫ.ടി പി കുഞ്ഞിക്കണ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുഹമ്മയില്‍ ചേരുന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനകം കരട് തയ്യാറാക്കി പൊതുചര്‍ച്ചക്ക് നല്‍കും. ക്യാമ്പിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌസിലിന്റെ കരട് രേഖയിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് കൌസില്‍ സെക്രട്ടറി പ്രൊഫ. തോമസ് ജോസഫ് ക്ളാസ് എടുത്തു. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ വൈവിധ്യവല്‍ക്കരണം, സ്കൂള്‍തല മൂല്യനിര്‍ണയം, സ്കൂള്‍ വിദ്യാഭ്യാസവ്യവസ്ഥയുടെ വികേന്ദ്രീകരണവും ജനാധിപത്യവല്‍ക്കരണവും, പാഠ്യപദ്ധതിയും പാഠപുസ്തകവും എന്നീ വിഷയങ്ങള്‍ യഥാക്രമം ടി പി കലാധരന്‍, പി വി പുരുഷോത്തമന്‍, ടി ഗംഗാധരന്‍, സി മധുസൂതനന്‍ എന്നിവര്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചകളിലെ നിഗമനങ്ങള്‍ ഡോ. കെ എന്‍ ഗണേശ് ക്രോഡീകരിച്ചു. ഉന്നത വിദ്യാഭ്യാസ കൌസിലിന്റെ കരട് രേഖയോട് പൊതുവെ യോജിപ്പ് പ്രകടിപ്പിച്ച പ്രതിനിധികള്‍ രേഖ അപര്യാപ്തമാണെന്നും കൂടുതല്‍ സമഗ്രമാക്കണമെന്നും നിര്‍ദേശിച്ചു. അടുത്ത ആറുമാസത്തെ പ്രവര്‍ത്തനപരിപാടികള്‍ക്ക് ക്യാമ്പ് രൂപം നല്‍കും. നവംബറില്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ എല്ലാ മേഖലയിലും നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള പ്രാദേശിക കൂട്ടായ്മകളായ ശാസ്ത്ര സാംസ്കാരിക ഉത്സവങ്ങളാണ് പ്രധാന ഭാവി പരിപാടി. പ്രവര്‍ത്തക ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

-മാതൃഭൂമി

മതന്യൂനപക്ഷങ്ങള്‍ക്ക്‌ കച്ചവടക്കണ്ണെന്ന്‌. സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ പരിഷത്തിന്റെ പിന്തുണ

മുഹമ്മ (ആലപ്പുഴ): സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ പിന്തുണ. കേരളത്തില്‍ നിലവിലുള്ള സാഹചര്യത്തില്‍ സ്വാശ്രയവിദ്യാഭ്യാസം ഒഴിവാക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ്‌ പരിഷത്ത്‌. പരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച കരടുനയം സംബന്ധിച്ച ചര്‍ച്ചയിലാണീ നിര്‍ദേശങ്ങള്‍. ഫിബ്രവരിയില്‍ പാലക്കാടു ചേരുന്ന പരിഷത്ത്‌ വാര്‍ഷികസമ്മേളനത്തില്‍ കരടുരേഖ ചര്‍ച്ചയുടെ തീരുമാനങ്ങള്‍ വെളിപ്പെടുത്തും.

മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനക്യാമ്പ്‌ ചര്‍ച്ച ചെയ്‌തു. സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്നത്‌ ന്യൂനപക്ഷങ്ങളാണ്‌. ഇപ്പോള്‍ അവര്‍ കച്ചവടക്കണ്ണോടെ വിദ്യാഭ്യാസമേഖലയെ ചൂഷണം ചെയ്യുകയാണെന്നും മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ പ്രൊഫ. യു.ആര്‍. ആനന്ദമൂര്‍ത്തി ചെയര്‍മാനായി തയ്യാറാക്കിയ കരടുരേഖ ചര്‍ച്ചയില്‍ പ്രധാനവിഷയമായി. സ്ഥാപനങ്ങളുടെ ഭരണം, പ്രവേശനം, ഫീസ്‌ പിരിവ്‌ എന്നിവയില്‍ കച്ചവടക്കണ്ണാണ്‌ ഉള്ളതെന്നാണ്‌ കരടുരേഖയിലുള്ളത്‌. നൂനപക്ഷം എന്നതിന്‌ മതം, സാമ്പത്തികം എന്നിവ പരിഗണിച്ച്‌ പ്രത്യേക നിര്‍വചനം വേണമെന്നാണ്‌ പരിക്ഷത്തിന്റെ നിലപാട്‌.

പ്രധാനമായി 12 ഇനവിഷയങ്ങളാണ്‌ സംസ്ഥാനക്യാമ്പ്‌ ഗ്രൂപ്പുചര്‍ച്ചക്കു വച്ചത്‌. കരടുരേഖയിലെ വിഷയങ്ങളിന്മേല്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയില്ല എന്നാണ്‌ ക്യാമ്പ്‌ അംഗങ്ങള്‍ നല്‍കുന്ന വിശദീകരണം. വിഷയങ്ങളോട്‌ പൂര്‍ണമായ യോജിപ്പുണ്ടോ എന്ന ചോദ്യത്തിന്‌ പാലക്കാട്ടെ ക്യാമ്പുകഴിട്ടെ എന്നായി വിശദീകരണം.

കരടുരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ.

വരുന്ന മൂന്നുകൊല്ലത്തിനകം വിദ്യാഭ്യാസത്തിനായി ചെലവാക്കുന്ന സംസ്ഥാന ബജറ്റ്‌ വിഹിതം 30 ശതമാനമായി വര്‍ധിപ്പിക്കണം.

ഗസ്റ്റ്‌, കോണ്‍ട്രാക്ട്‌ അധ്യാപകനിയമം സമ്പ്രദായം നിര്‍ത്തലാക്കണം. ബിരുദതലത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണം. ഗ്രേഡിങ്‌, സെമസ്റ്റര്‍, ക്രെഡിറ്റ്‌, ആന്തരിക തുടര്‍മൂല്യനിര്‍ണയം വിദ്യാര്‍ത്ഥികളുടെ വിലയിരുത്തല്‍ എന്നിവ പരിഗണിച്ചുവേണം ഇത്‌.

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിവരാവകാശനിയമം നടപ്പാക്കണം. സര്‍ക്കാര്‍, എയ്‌ഡഡ്‌, അണ്‍ എയ്‌ഡഡ്‌ എന്നിവയെ ഭരണപരമായും സ്ഥലപരമായും പരസ്‌പരം വേര്‍പെടുത്തണം.

തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ കോളേജ്‌ ക്ലസ്റ്ററുകള്‍ ആരംഭിക്കണം. സര്‍വകലാശാലകളില്‍ അക്കാദമിക്‌ സ്റ്റാഫ്‌ കോളേജുകള്‍ ആരംഭിക്കണം.

വിദൂര വിദ്യാഭ്യാസം, പ്രൈവറ്റൈസേഷന്‍, തുടര്‍വിദ്യാഭ്യാസം മാത്രമായി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കണം.

ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ്‌ ഫണ്ട്‌ ഏര്‍പ്പെടുത്തണം.

അധ്യാപകനിയമനത്തിനായി കോളേജ്‌ സര്‍വീസ്‌ കമ്മീഷന്‍ രൂപവത്‌കരിക്കണം.

വിദ്യാര്‍ത്ഥിപ്രവേശനത്തിനായി സര്‍വകലാശാലകള്‍ കേന്ദ്രീകൃതസംവിധാനം നടപ്പിലാക്കണം.

സര്‍വകലാശാല നിയമങ്ങളും ചട്ടങ്ങളും പുതുക്കണം.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സെക്രട്ടറി തോമസ്‌ ജോസഫ്‌ വിഷയം അവതരിപ്പിച്ചു. പരിഷത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, ജന. സെക്രട്ടറി വി. വിനോദ്‌, സെക്രട്ടറി ശ്രീശങ്കര എന്നിവര്‍ പ്രസംഗിച്ചു.

-കേരളാ കൌമുദി
പാഠപുസ്തകങ്ങള്‍ മെച്ചപ്പെടണം
മാരാരിക്കുളം : ദേശീയ തലത്തിലും കേരളത്തിലും തയ്യാറാക്കിയിട്ടുള്ള പാഠപുസ്തകങ്ങള്‍ അവയുടെ മികവുകള്‍ നിലനിറുത്തിക്കൊണ്ട് ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. അനിതാ റാംപാല്‍ പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് മുഹമ്മയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. അനിത. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം കൊടുത്തത് എന്‍. സി. ഇ. ആര്‍.ടി.യാണെങ്കിലും അവരുടെ പല പാഠപുസ്തകങ്ങളും പഴയ രീതിയിലുള്ളതാണ്. കുട്ടി എങ്ങനെ പഠിക്കുന്നുവെന്നത് സംബന്ധിച്ച് അടിസ്ഥാന ധാരണ പല പാഠപുസ്തക രചയിതാക്കള്‍ക്കും ഇല്ല. വിദ്യാഭ്യാസം എന്നത് വിജ്ഞാനം കുത്തിനിറയ്ക്കലാണെന്ന് പഴയ ധാരണ കൈവിടാന്‍ പലരും തയ്യാറല്ല. ഇങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ പാഠപുസ്തകങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്- ഡോ. അനിതാ റാംപാല്‍ പറഞ്ഞു. പ്രഗത്ഭയായ ഒരു ചരിത്രകാരിക്കുപോലും കുട്ടികള്‍ക്കുവേണ്ടി ഒരു ചരിത്ര പുസ്തകം ഉണ്ടാക്കുക വെല്ലുവിളിയാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പലവിധ അറിവുകളുണ്ട്. ഇത് സംയോജിപ്പിച്ച് വേണം പുസ്തകം നിര്‍മ്മിക്കാന്‍-ഡോ. അനിത പറഞ്ഞു. ചടങ്ങില്‍ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. സി.കെ. ഭാസ്ക്കരന്‍ സ്വാഗതവും പി.വി. വിനോദ് നന്ദിയും പറഞ്ഞു.

-മാതൃഭൂമി
കേരളത്തില്‍ ദേശസ്‌നേഹത്തിനും ലൈംഗിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‌കുന്നില്ല -ഡോ. അനിത റാംപാല്‍
മുഹമ്മ (ആലപ്പുഴ): കേരളത്തിലെ പാഠപുസ്‌തകങ്ങളില്‍ ദേശസ്‌നേഹം, ലൈംഗിക വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ മുന്‍തൂക്കം നല്‌കുന്നില്ലെന്ന്‌ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പുമേധാവി ഡോ. അനിതാ റാംപാല്‍. കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ്‌ മുഹമ്മയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കുട്ടികളില്‍ പ്രായോഗിക പരിജ്ഞാനം ഉണ്ടാക്കുന്ന വിദ്യാഭ്യാസമാണ്‌ ഉണ്ടാകേണ്ടത്‌. കുട്ടികള്‍ ജീവിക്കുന്നത്‌ എവിടെയാണ്‌ സമൂഹം എങ്ങിനെയാണ്‌ എന്നൊന്നും അവര്‍ അറിയുന്നില്ല. രസതന്ത്രവും ഭൗതിക ശാസ്‌ത്രവും സാമൂഹ്യപാഠവും കുട്ടികള്‍ക്കറിയാം. പക്ഷേ സമൂഹത്തെ അവര്‍ കാണുന്നില്ല. പാഠപുസ്‌തകങ്ങള്‍ പരിഷ്‌കരിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌ കേരളത്തിലാണ്‌ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാഠപുസ്‌തകം നിര്‍മിക്കല്‍ എന്നത്‌ വളരെ വിഷമകരമായ കാര്യമാണ്‌. ഓരോ പാഠഭാഗവും 15ഉം 20ഉം തവണ മാറ്റി എഴുതേണ്ടിവരും. കുട്ടികള്‍ക്കു മനസ്സിലാകുന്ന ഭാഷയാണ്‌ പ്രധാനം. പാഠപുസ്‌തക നിര്‍മാണത്തില്‍ കൂട്ടായ്‌മക്കും പങ്കുണ്ട്‌. 30 വര്‍ഷമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ ഇക്കാര്യങ്ങള്‍ തനിക്കു വ്യക്തമായി അറിയാമെന്നും അനിത പറഞ്ഞു. തര്‍ജമയുടെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ വേറെയും. വിദ്യാഭ്യാസകാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികമായി ഇടപെടുന്നത്‌ ശരിയല്ല. വിമര്‍ശനങ്ങള്‍ ഗുണകരമാകണം -അവര്‍ പറഞ്ഞു.

അധ്യാപകര്‍ പഠിപ്പിക്കാന്‍ വേണ്ടിയുള്ള ജീവനക്കാരാകുകയല്ല വേണ്ടത്‌. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കുകയാണ്‌ ചെയ്യേണ്ടത്‌. പഠനത്തില്‍ കുട്ടികള്‍ക്ക്‌ സംശയങ്ങള്‍ ഏറെ ഉണ്ടാകണം. സംശയങ്ങള്‍ ദൂരീകരിക്കാന്‍ അധ്യാപകര്‍ക്കു കഴിയണം. സംശയങ്ങള്‍ ഉണ്ടാക്കാനും ചോദ്യങ്ങള്‍ ഉണ്ടാകാനും കുട്ടികളെ പ്രേരിപ്പിക്കുകയാണ്‌ യഥാര്‍ത്ഥ വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനായി പ്രത്യേക ഭാഷാനയം തന്നെ ഉണ്ടാകണമെന്നും അനിതാ റാംപാല്‍ പറഞ്ഞു. കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു.

Monday, September 8, 2008

സഹവാസ ക്യാമ്പ്‌

കാസര്‍കോഡ്-ബാര: ഓണക്കളികളും ഓണസ്സദ്യയും ഓണപ്പാട്ടുകളുമായി കുട്ടികളുടെ സഹവാസ ക്യാമ്പ്‌ ശാസ്‌ത്രസാഹിത്യപരിഷത്തും ബാര ഗവ. യു.പി.സ്‌കൂള്‍ പി.ടി.എയും ചേര്‍ന്നാണിത്‌ സംഘടിപ്പിച്ചത്‌. ബാര സ്‌കൂളിലെ 60 കുട്ടികളും ജില്ലയിലെ മറ്റ്‌ സ്‌കൂളുകളില്‍നിന്നുള്ള 60 കുട്ടികളുമാണ്‌ ക്യാമ്പില്‍ പങ്കെടുത്തത്‌.

ക്യാമ്പ്‌ എം.പ്രജിത്ത്‌ ഉദ്‌ഘാടനംചെയ്‌തു. കുഞ്ഞികൃഷ്‌ണന്‍ അധ്യക്ഷനായി. ഡോ. പി.രാജന്‍, എം.വി.സുബ്രഹ്മണ്യന്‍, പി.പി.ഉണ്ണികൃഷ്‌ണന്‍, എം.ലീല, ഒ.പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.മനോജ്‌ സ്വാഗതവും കെ.ടി.ബാബു നന്ദിയും പറഞ്ഞു.

Sunday, September 7, 2008

പാഠപുസ്തകങ്ങള്‍ ഇനിയും മെച്ചപ്പെടണം: ഡോ. അനിത റാംപാല്‍

ആലപ്പുഴ: ദേശീയതലത്തിലും കേരളത്തിലും തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ മികവു നിലനിര്‍ത്തി ഇനിയും മെച്ചപ്പെടുത്തണമെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. അനിതാ റാംപാല്‍ പറഞ്ഞു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് മുഹമ്മയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ദേശീയ തലത്തില്‍ പുതിയ പാഠ്യപദ്ധതി ചട്ടക്കുടിനു രൂപം കൊടുത്തത് എന്‍സിഇആര്‍ടിയാണ്. എന്നാല്‍ അവരുടെ പല പാഠപുസ്തകങ്ങളും പഴയ രീതിയില്‍ തന്നെയാണ്. കുട്ടി എങ്ങനെ പഠിക്കുന്നു എന്നതിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പല പാഠപുസ്തക രചയിതാക്കളും സ്വീകരിക്കാത്തതാണ് ഇതിനു കാരണം. ഇങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ പാഠപുസ്തകങ്ങള്‍ ഇനിയും മെച്ചപ്പെടണം. പാഠപുസ്തക രചന ശ്രമകരമായ പ്രവര്‍ത്തനമാണ്. ഏറ്റവും പ്രഗത്ഭയായ ചരിത്രകാരിക്കുപോലും കുട്ടികള്‍ക്കുള്ള ചരിത്ര പാഠപുസ്തകം രചിക്കുക വെല്ലുവിളിയാണ്. വിഷയത്തിലെ വിദഗ്ധരും ബോധനശാസ്ത്രത്തില്‍ അവഗാഹമുള്ളവരും അധ്യാപന പരിചയമുള്ളവരും ഉള്‍പ്പെട്ട സംഘത്തിന്റെ ഗവേഷണസ്വഭാവമുള്ള പ്രവര്‍ത്തനത്തില്‍ രൂപം കൊള്ളുന്നതാകണം അത്. കുട്ടി സാമൂഹികമായി എങ്ങനെയാണ് അറിവു നിര്‍മിക്കുന്നതെന്ന് മനസ്സിലാക്കിയവരാകണം പാഠപുസ്തകം എഴുതേണ്ടത്. പാഠപുസ്തക രചനയിലും പരീഷാരീതിയിലും കേരളം വികസിപ്പിച്ചെടുത്ത മാതൃകകള്‍ ശ്രദ്ധേയമാണ്്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം ഇനിയും മുന്നോട്ടുപോകണം. അറിവു വിദഗ്ധരില്‍ മാത്രം ഒതുങ്ങുന്നില്ല. പാടത്തും പറമ്പിലും ഗ്രാമീണജീവിതത്തിന്റെ എല്ലാ മേഖലകളിലും പലവിധ അറിവുകളുണ്ട്. ഇവയുമായി ഉദ്ഗ്രഥിച്ചുകൊണ്ടാകണം ശാസ്ത്രീയമായ അറിവിന്റെ നിര്‍മാണം. തര്‍ജമയിലെ പ്രശ്നങ്ങള്‍ ഭീകരമാണ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഭാഷാനയം ഉണ്ടാകണം- അവര്‍ പറഞ്ഞു. പി വി പുരുഷോത്തമന്‍ രചിച്ച വിഗോട്സ്കിയും വിദ്യാഭ്യാസവും എന്ന പുസ്തകം ഡോ. കെ എന്‍ ആനന്ദനു നല്‍കി അനിതാ റാംപാല്‍ പ്രകാശിപ്പിച്ചു. പരിഷത്ത് പ്രസിഡന്റ് പ്രൊഫ: ടി പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഭാസ്കരന്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കവീനര്‍ പി വി വിനോദ് നന്ദിയും പറഞ്ഞു. പരിഷത്ത് പ്രസിദ്ധീകരിക്കുന്ന 25 പുസ്തകങ്ങളടങ്ങിയ പുസ്തകമഴ 25 കൊച്ചുകുട്ടികള്‍ക്ക് പുസ്തകം നല്‍കി ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രകാശിപ്പിച്ചു. ബാലസാഹിത്യകാരി വിമലാ മേനോന്‍ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ. രാജലക്ഷ്മി അധ്യക്ഷയായിരുന്നു. ഡി എം മുരളീധരന്‍ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി.

Saturday, September 6, 2008

ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ പുതിയ ദിശാബോധം വേണം -ഡോ. എം.പി.കണ്ണന്‍

കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ മാറ്റങ്ങള്‍ അനിവാര്യമാണെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഈ മാറ്റങ്ങള്‍ക്ക്‌ തുടക്കംകുറിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗവും കോഴിക്കോട്‌ സര്‍വകലാശാലാ കെമിസ്‌ട്രി വിഭാഗം മേധാവിയുമായ ഡോ. എം.പി.കണ്ണന്‍ പറഞ്ഞു. ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സംവാദത്തില്‍ വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം ഡോ. എ.പി.കുട്ടികൃഷ്‌ണന്‍, ഒ.എം.ശങ്കരന്‍, എം.ജി.മല്ലിക, ഡോ. ഖലീല്‍ ചൊവ്വ, ടി.ഗംഗാധരന്‍, ഡോ. പി.മോഹന്‍ദാസ്‌ എന്നിവര്‍ സംസാരിച്ചു. എന്‍.കെ.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. പി.കെ.സുധാകരന്‍ സ്വാഗതവും എം.പങ്കജാക്ഷന്‍ നന്ദിയും പറഞ്ഞു.

Friday, September 5, 2008

പരിഷത്ത്‌ ജില്ലാജാഥ സമാപിച്ചു

മലപ്പുറം: ആണവക്കരാര്‍ രാജ്യത്തിന്‌ ഭീഷണിയാണെന്നും അതില്‍നിന്ന്‌ സര്‍ക്കാര്‍ പിന്മാറണമെന്നുമാവശ്യപ്പെട്ട്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചാരണജാഥകള്‍ സമാപിച്ചു. പൊന്നാനി, മഞ്ചേരി, എടപ്പാള്‍, കുറ്റിപ്പുറം, കാടാമ്പുഴ, കൊളത്തൂര്‍ എന്നീ കേന്ദ്രങ്ങളില്‍ രണ്ടാം ദിവസം വിശദീകരണം നടത്തിയ പടിഞ്ഞാറന്‍ജാഥ അങ്ങാടിപ്പുറത്ത്‌ സമാപിച്ചു. ജില്ലാസെക്രട്ടറി പി. രമേശ്‌കുമാര്‍, എ. അബ്ദുള്‍ കബീര്‍, പി. വാമനന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

പ്രഭാഷണം നടത്തി

കൊയ്യം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പെരുന്തലേരി യൂനിറ്റിന്റെ അഭിമുഖ്യത്തില്‍ എങ്ങനെ കൃഷിനന്നായി ചെയ്യാം എന്ന വിഷയത്തില്‍ മലപ്പട്ടം പ്രഭാകരന്‍ പ്രഭാഷണം നടത്തി. കെ.കെ. രവി അധ്യക്ഷനായി. പി. പ്രഭാകരന്‍ സ്വാഗതവും പി.വി. സതീശന്‍ നന്ദിയും പറഞ്ഞു.

Thursday, September 4, 2008

ടെര്‍മിനല്‍ പരീക്ഷ: സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന്‌ പരിഷത്ത്‌

മാനന്തവാടി: പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ നിരാകരിച്ച്‌ ടെര്‍മിനല്‍ പരീക്ഷാരീതി നടപ്പാക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ക്ലാസ്‌മുറി അനുഭവങ്ങളുടെ ഭാഗമായിത്തന്നെ നടക്കുന്ന നിരന്തര മൂല്യനിര്‍ണയത്തില്‍ ഓരോ കുട്ടിയുടെയും പ്രകടനം കൃത്യമായി നിര്‍ണയിക്കുവാന്‍ അധ്യാപകര്‍ക്ക്‌ കഴിയും. അനുഭവക്രമത്തില്‍ ആവശ്യമായ മാറ്റവും വരുത്താം. സാമ്പ്രദായിക രീതിയിലുള്ള വിലയിരുത്തലായി മൂല്യനിര്‍ണയത്തെ കാണുന്നവര്‍ക്കാണ്‌ ടെര്‍മിനല്‍ പരീക്ഷ നടത്തണമെന്ന നിര്‍ബന്ധബുദ്ധിയുള്ളത്‌. ക്ലാസ്‌മുറിയിലെ അധ്യയനസമയം വര്‍ധിപ്പിക്കാനും കൂടി ഉദ്ദേശിച്ചാണ്‌ ദേശീയ-സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട്‌ വര്‍ഷത്തില്‍ രണ്ടു ടെര്‍മിനല്‍ മൂല്യനിര്‍ണയം മതി എന്ന്‌ നിര്‍ദേശിച്ചത്‌. അതനുസരിച്ച്‌ ഒന്നാം ടെര്‍മിനല്‍ മൂല്യനിര്‍ണയം ഒക്ടോബറില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടക്കാനിരിക്കുകയാണ്‌. അതിനുമുമ്പ്‌ ഓണപ്പരീക്ഷയെന്ന ഓമനപ്പേരിലുള്ള പരീക്ഷാ നടത്തിപ്പിന്റെ പിന്നില്‍ സാമ്പത്തികലക്ഷ്യമുണ്ടോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. വി.എന്‍. ഷാജി അധ്യക്ഷത വഹിച്ചു. പി.വി. സന്തോഷ്‌, വി.കെ. മനോജ്‌, പി.പി. ബാലചന്ദ്രന്‍, കെ.ടി. ശ്രീവത്സന്‍, ടി.പി. സന്തോഷ്‌, പി.സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം: അധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കി

കണ്ണൂര്‍-പഴയങ്ങാടി: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം- അതിജീവനം എങ്ങനെ' വിഷയത്തില്‍ അധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കി.

പി.നാരായണന്‍കുട്ടി അധ്യക്ഷനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം അസി. പ്രൊഫസര്‍ ഡോ. മോഹന്റോയി, കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ ഡോ. ഹബീബ്‌ മുഹമ്മദ്‌ എന്നിവര്‍ ക്ലാസ്സെടുത്തു.

അധ്യാപകരെയും പ്ലസ്‌ ടു വിദ്യാര്‍ഥികളെയും ഒരുമിച്ചിരുത്തി വിദ്യാര്‍ഥികള്‍ക്ക്‌ മാതൃകാ പരിപാടികളും നല്‍കി. പി.വി.പ്രസാദ്‌, പി.രാജീവന്‍, എം.രഞ്‌ജിത്ത്‌ കുമാര്‍, വി.വി.പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 50 അധ്യാപകര്‍ പങ്കെടുത്തു.

Wednesday, September 3, 2008

പരിശീലനം സംഘടിപ്പിച്ചു

മലപ്പുറം: ഓണാഘോഷത്തിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ മേഖലാതലത്തില്‍ 'പൊന്നോണക്കൂട്ടങ്ങള്‍' സംഘടിപ്പിക്കുന്നു. പരിപാടിയുടെ ജില്ലാപരിശീലനം പരിഷത്‌ഭവനില്‍ നടന്നു. പി.രമേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. ടി.വി.ഗോവിന്ദന്‍കുട്ടി, കെ.ശ്രീധരന്‍, പി.വിനയന്‍ എന്നിവര്‍ നേതൃത്വംനല്‌കി.

ബാലവേദി ക്യാമ്പ്‌ സമാപിച്ചു

കണ്ണൂര്‍-ചൂളിയാട്‌: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ ബാലവേദി ക്യാമ്പ്‌ സമാപിച്ചു. ഓണാവധിക്ക്‌ ബാലവേദി സംഘടിപ്പിക്കുന്ന 'പൊന്നോണ കൂട്ടങ്ങള്‍' എന്ന പരിപാടിയുടെ പരിശീലനവും നടന്നു. നവോദയ ഗ്രന്ഥാലയത്തില്‍ മലപ്പട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി.അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.കെ.ഗോപാലന്‍ അധ്യക്ഷനായി. പരിഷത്ത്‌ ജില്ലാ സെക്രട്ടറി പി.വി.ദിവാകരന്‍, കെ.വി.ശ്യാമള, ഇ.സോമസുന്ദരന്‍, പട്ടം ഭാസ്‌കരന്‍, കെ.പി.രാമകൃഷ്‌ണന്‍, രമേശന്‍ കടൂര്‍, കൃഷ്‌ണന്‍ കുറിയ, സുരേന്ദ്രന്‍ കടമ്പേരി, ബിജു നിടുവാലൂര്‍ എന്നിവര്‍ സംസാരിച്ചു. പി.പി.ലക്ഷ്‌മണന്‍ സ്വാഗതവും ടി.ഷിജു നന്ദിയും പറഞ്ഞു.

അനുശോചിച്ചു

ആലപ്പുഴ-എസ്‌.എല്‍.പുരം: നാടകപ്രവര്‍ത്തകനും ജനകീയ കലാകാരനുമായ ആര്‍. ഗിരിധരന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ പീപ്പിള്‍സ്‌ തീയേറ്റര്‍ അസോസിയേഷന്‍ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌, വേള്‍ഡ്‌ ഡ്രാമാറ്റിക്‌ സ്റ്റഡി സെന്റര്‍ എന്നീ സംഘടനകള്‍ അനുശോചിച്ചു.

മാരാരിക്കുളം വടക്ക്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഡി. പ്രിയേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. നാടകകൃത്ത്‌ പി.എം. ആന്റണി, ടി.എസ്‌. സജീവ്‌കുമാര്‍, നടന്‍ അനൂപ്‌ ചന്ദ്രന്‍, ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന കലാകണ്‍വീനര്‍ കെ.വി. വിജയന്‍, മാരാരിക്കുളം വടക്ക്‌ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഡി. ഹര്‍ഷകുമാര്‍, ജയന്‍ ആര്‍. കൃഷ്‌ണ, സന്തോഷ്‌കുമാര്‍, അവിനാശ്‌, ആര്യാട്‌ ഭാര്‍ഗവന്‍, കലവൂര്‍ ബിസി, ബാബു ആമച്ചിറ, എം. മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, September 2, 2008

വിദ്യാഭ്യാസ ജാഥ

മാവേലിക്കര: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്‌ മുന്നോടിയായി സംഘടിപ്പിച്ച വിദ്യാഭ്യാസ ജാഥ മാവേലിക്കര മേഖലയിലെ ചെട്ടികുളങ്ങര, തട്ടാരമ്പലം, മാവേലിക്കര ടൗണ്‍, മാങ്കാംകുഴി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ പരിഷത്ത്‌ സംസ്ഥാന കമ്മിറ്റിയംഗം ജഗജീവന്‍, ജില്ലാ പ്രസിഡന്റ്‌ എസ്‌.മധുകുമാര്‍, ജോയിന്റ്‌ സെക്രട്ടറി റെജി ശാമുവല്‍, മേഖലാ പ്രസിഡന്റ്‌ പി.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Monday, September 1, 2008

ശാസ്ത്ര സാംസ്കാരികോത്സവം

വരുന്ന ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്കാരികോത്സവം സംക്ഖടിപ്പിക്കും.

ഇതിനോടനുബന്ധിച്ച് ശാസ്ത്ര ക്ലാസ്സുകള്‍, രചനോത്സവം, വായനോത്സവം, ശാസ്ത്ര പ്രദര്‍ശനങ്ങള്‍, ബാലോത്സവം, യുവ സംഗമം, വനിതാ സംഗമം, ബദല്‍ ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനങ്ങള്‍ തുടങ്ങിയ വിപുലമായ പരിപാടികള്‍ക്ക് രൂപം നല്‍കി വരുന്നു.

കേരളത്തിന്റെ പൊതു മണ്‍ധലത്തെ പകുത്തെടുക്കുന്ന കമ്പോളത്തിനും മത സാമുദായികതക്കുമെതിരായ ശക്തമായ പ്രാദേശിക ചെറുത്തുനില്‍പ്പുകളുടെ തുടക്കമായി ഈ പ്രവര്‍ത്തനങ്ങളെ മാറ്റുമെന്ന് ഈ പരിപാടിയോടനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തിയ പ്രത്യേക നിര്‍ദ്ദേശത്തില്‍ പറയുന്നു.

വേമ്പനാട്‌ സംരക്ഷണ കണ്‍വെന്‍ഷന്‍

മുഹമ്മ: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ ഭാഗമായി വേമ്പനാട്‌ കായല്‍ സംരക്ഷണ കണ്‍വെന്‍ഷന്‍ ഡോ. കെ.എസ്‌. മനോജ്‌ എം.പി. ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍. നാസര്‍ അധ്യക്ഷത വഹിച്ചു. കര്‍മ പരിപാടി പ്രഖ്യാപനം പ്രൊഫ. എം.കെ. പ്രസാദ്‌ നടത്തി. തുടര്‍ന്ന്‌ അഖിലകേരള ധീവരസഭ പ്രസിഡന്റ്‌ വി. ദിനകരന്‍, എ. ശിവരാജന്‍, ജലജ ചന്ദ്രന്‍ എന്നിവരും പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഇ.കെ. ഭാസ്‌കരന്‍, എ.എം. ഹനീഫ്‌, കെ.കെ. ചെല്ലപ്പന്‍, കെ. ഷാനിമോന്‍ എന്നിവര്‍ പ്രതികരണം നടത്തി. പരിഷത്ത്‌ ജില്ലാ സെക്രട്ടറി പി. ജയരാജ്‌, സ്വാഗതസംഘം കണ്‍വീനര്‍ സി.ഡി. ഷാജികുമാര്‍ നന്ദിയും പറഞ്ഞു.

സ്വീകരണം നല്‍കി

മലപ്പുറം-കാളികാവ്‌: ആണവക്കരാര്‍ നാടിന്നാപത്ത്‌ എന്ന മുദ്രാവാക്യവുമായി ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാകമ്മിറ്റി നടത്തുന്ന വാഹന പ്രചാരണ ജാഥയ്‌ക്ക്‌ കാളികാവില്‍ സ്വീകരണം നല്‍കി. ടി.വി. ജോര്‍ജ്‌, ഒ.കെ. ഭാസ്‌കരന്‍, ജാഥാമാനേജര്‍ കെ. അരുണ്‍കുമാര്‍, ജാഥാക്യാപ്‌റ്റന്‍ വി. വിജയകുമാര്‍, വിജിത്‌, എല്‍. ശോഭന കുമാരി, എന്‍. മഖ്‌ബൂല്‍, ടി.വി.ബെന്നി എന്നിവര്‍ പ്രസംഗിച്ചു.