Monday, February 15, 2010

ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണം

മലപ്പുറം: ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിപുലമായ പ്രചാരണപരിപാടികള്‍ക്ക് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് തുടക്കം കുറിക്കും. പരിഷത്തിന്റെ 47-ാം സംസ്ഥാന സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഭൂനയവും പരിസ്ഥിതിനയവും അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കണമെങ്കില്‍ ഭൂമി പൊതുസ്വത്താണെന്ന സമീപനവും നടപടികളും വേണം. വ്യക്തികള്‍ക്ക് പട്ടയം ലഭിച്ചിട്ടുള്ള ഭൂമി പ്രത്യേക ആവശ്യത്തിന് ഉപയോഗിക്കാനുള്ള ലൈസന്‍സ് മാത്രമാണെന്ന് നിയമം മൂലം വ്യക്തമാക്കണം. അതിന്റെ സ്വഭാവം മാറ്റാന്‍ വ്യക്തികള്‍ക്കവകാശം നല്‍കരുത്. ഈ നിര്‍ദ്ദേശങ്ങളടങ്ങിയ അവകാശ പ്രഖ്യാപനരേഖ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

നമുക്ക് കിട്ടിയിട്ടുള്ള ഭൂമിയുടെ അവകാശം അത് ഭദ്രമായിത്തന്നെ അടുത്ത തലമുറകള്‍ക്ക് കൈമാറാനുള്ള ഉത്തരവാദിത്തം കൂടിയാണ്. വ്യക്തികള്‍ക്ക് ലഭിച്ചിട്ടുള്ള ഭൂമി ഉദ്ദിഷ്ട കാര്യത്തിന് ഉപയോഗിക്കാന്‍ പറ്റിയില്ലെങ്കില്‍ ആ ഭൂമി കമ്പോളവിലയ്ക്ക് സര്‍ക്കാരിന് തിരിച്ചുനല്‍കുക, ഭൂവിനിമയങ്ങളും സ്വകാര്യ കൈമാറ്റങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഭൂവിനിമയ ബാങ്ക് രൂപവത്കരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും അവകാശ പ്രഖ്യാപന രേഖയില്‍ പറയുന്നു.



വനിതാദിനത്തിന്റെ ആറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സ്ത്രീ ശാക്തീകരണം, ലിംഗനീതി ഉറപ്പാക്കല്‍ എന്നിവ പ്രധാനപ്രവര്‍ത്തനങ്ങളായി പരിഷത്ത് നടത്തും.
ആരോഗ്യമേഖലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍, ശുചിത്വപരിപാടി, ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ജനകീയ പ്രചാരണം, കലാജാഥ, സംവാദയാത്ര എന്നീ പരിപാടികള്‍ക്കും സമ്മേളനം രൂപം നല്‍കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളിലെ ബി.ഒ.ടി വത്കരണം ഉപേക്ഷിക്കുക, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിനായി സമഗ്ര നിയമനിര്‍മ്മാണം നടത്തുക, വിവാഹാനന്തരം ജീവിത പങ്കാളികള്‍ ആര്‍ജിക്കുന്ന സ്വത്തില്‍ തുല്യാവകാശം ഉറപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

സംസ്ഥാന പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടി.പി. ശ്രീശങ്കര്‍, പി.വി. വിനോദ്, കെ.എം. മല്ലിക, കെ.കെ. ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.

സമാപനദിനത്തില്‍ സ്ത്രീപദവി പഠനത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ എന്‍. ശാന്തകുമാരിയും പൊതുവികസന നയത്തെക്കുറിച്ച് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണനും വിഷയങ്ങള്‍ അവതരിപ്പിച്ചു. ടി.പി. ശ്രീശങ്കര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു. സംസ്ഥാന പ്രസിഡന്റ് കാവുമ്പായി ബാലകൃഷ്ണന്‍ സമാപന പ്രസംഗം നടത്തി.

Saturday, February 13, 2010

സ്കൂൾ മേളകൾ പുനരാവിഷ്ക്കരിക്കുക-പരിഷത്ത്

സ്ത്രീകള്‍ ആഗോളീകരണത്തിന്റെ ഇരകള്‍

മലപ്പുറം: മാറുന്ന ലോകക്രമത്തില്‍ സ്ത്രീകള്‍ ആഗോളീകരണത്തിന്റെ ഇരകളായി മാറുകയാണെന്ന് പശ്ചിമ ബംഗാള്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. മാലിനി ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. ആഗോളീകരണത്തിന്റെ ഫലമായി സ്ത്രീകള്‍ പരമ്പരാഗത ചുറ്റുപാടുകളില്‍ നിന്ന് സ്വതന്ത്രരാകുന്നുവെന്നാണ് ധാരണയെങ്കിലും ഉപഭോഗ സംസ്‌കാരത്തിന്റെയും കമ്പോളത്തിന്റെയും ബന്ധനങ്ങളിലേക്കാണ് ചെന്നെത്തുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് 47-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.


സാംസ്‌കാരിക ശീലങ്ങളെയും ആചാരങ്ങളെയും കമ്പോളവത്കരിക്കുകയാണ് ഇപ്പോള്‍ ലോകമാധ്യമങ്ങള്‍.അവ സംഘടിത കോര്‍പ്പറേറ്റ് വ്യവസായമായി മാറിയിരിക്കുകയാണിപ്പോള്‍. സാംസ്‌കാരിക ഉത്പന്നങ്ങളുടെ നിര്‍മ്മാണവും വിതരണവും വന്‍തോതില്‍ വാണിജ്യവത്കരിക്കുകയും ആഗോളവ്യാപാരവുമായി കണ്ണിചേര്‍ക്കപ്പെടുകയുമാണ്.
ആഗോളീകരണത്തില്‍ സാംസ്‌കാരിക വിപണിയെ നിയന്ത്രിക്കുന്നത് സമ്പന്ന രാജ്യങ്ങളാണ്. ഇവര്‍ ദരിദ്രരാജ്യങ്ങള്‍ക്ക് മേല്‍ ഒരു സാംസ്‌കാരിക മൂല്യവ്യവസ്ഥ അടിച്ചേല്‍പ്പിക്കുകയാണ്. ലിംഗ പദവി എന്നത് സ്വാഭാവികമോ ജന്മസിദ്ധമോ എന്നതിലുപരി സാംസ്‌കാരികവും മനുഷ്യഭാഷയിലൂടെ രൂപപ്പെടുന്ന ബന്ധങ്ങളെ പ്രതിനിധാനം ചെയ്യുന്നതുമാണ്. ലിംഗ പദവി മനുഷ്യനിര്‍മ്മിതമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസപരവും തൊഴില്‍പരവുമായും സ്ത്രീകള്‍ മുന്നേറിയെങ്കിലും അവരുടെ മാനസീക അടിമത്തത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉയര്‍ന്ന വിദ്യാഭാസ നിലവാരത്തില്‍പോലും ജ്യോതിഷവും ജാതകവും കുടുംബ പീഡനവും സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്നു. വിവാഹംപോലും കമ്പോളവത്കരിച്ചിരിക്കുകയാണ്. പുതിയ വിഭവങ്ങള്‍ക്ക് കമ്പോളസാധ്യത ഉണ്ടാക്കുന്നതിന് ഇത് വഴിയൊരുക്കുകയാണ്. ദരിദ്രര്‍ക്കും പ്രാന്തവത്കരിക്കപ്പെടുന്നവര്‍ക്കും വേണ്ടി ലക്ഷ്യബോധത്തോടെയുള്ള ചെറുത്ത് നില്‍പ്പ് അനിവാര്യമാണെന്നും അതിന് ഇടത് സംഘടനകള്‍ മുമ്പോട്ട് വരണമെന്നും മാലിനി ഭട്ടാചാര്യ ഓര്‍മ്മിപ്പിച്ചു
ചടങ്ങില്‍ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ. വിജയരാഘവന്‍ എം.പി, അഡ്വ .എം. ഉമ്മര്‍ എം.എല്‍.എ, പ്ലാനിങ് ബോര്‍ഡ് അംഗം സി.പി. നാരായണന്‍, പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. മല്ലിക എ ന്നിവര്‍ പ്രസംഗിച്ചു. ജന. കണ്‍വീനര്‍ കെ.കെ. ജനാര്‍ദ്ദന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.വിജയന്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ ജന. സെക്രട്ടറി വി.വിനോദ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ കെ.പി. രവി പ്രകാശ് വരവുചെലവുകണക്കും അവതരിപ്പിച്ചു.


മലപ്പുറം: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 47-ാം വാര്‍ഷികസമ്മേളനം മലപ്പുറം ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തുടങ്ങി. ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ ആദ്യദിവസം ഉദ്ഘാടനസമ്മേളനവും തുടര്‍ന്ന് പ്രതിനിധി സമ്മേളനവും നടന്നു. പ്രതിനിധി സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ ബാലകൃഷ്ണന്‍(തിരുവനന്തപുരം), അഡ്വ. ശിവന്‍(കൊല്ലം), ജി. സ്റ്റാലിന്‍(പത്തനംതിട്ട), പ്രൊഫ. ബാബു ചെറിയാന്‍(കോട്ടയം), പി. രവീന്ദ്രന്‍(ഇടുക്കി), അഡ്വ. സുജിത്ത്(ആലപ്പുഴ), എം.ഡി. യമുന, രാധാകൃഷ്ണക്കുറുപ്പ്(എറണാകുളം), പ്രദീപ്കുമാര്‍(തൃശ്ശൂര്‍), എന്‍.എം. ഗീത(പാലക്കാട്), ജിജി വര്‍ഗീസ്(മലപ്പുറം), എ.പി. പ്രേമാനന്ദ്(കോഴിക്കോട്), കെ.വി. രാജു(വയനാട്), ബി. വേണു(കണ്ണൂര്‍), വി.എസ്. ബാബു(കാസര്‍കോട്) എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് മലപ്പുറം നഗരത്തില്‍ ശാസ്ത്രജാഥയും നടത്തി.
ശാസ്ത്രമാസികാ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ രണ്ടാംദിവസമായ ശനിയാഴ്ച രാവിലെ 10ന് 'ജീനോമിക ഗവേഷണം-സാധ്യതകള്‍' എന്ന വിഷയത്തില്‍ ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സിലെ ഡോ. വിനോദ് സ്‌കറിയ ക്ലാസെടുക്കും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് 3.30ന് 'ശാസ്ത്രവും ജനാധിപത്യവും' എന്ന വിഷയത്തില്‍ ഡോ. രാജന്‍ ഗുരുക്കള്‍ പി.ടി. ഭാസ്‌കരപ്പണിക്കര്‍ സ്മാരക പ്രഭാഷണം നടത്തും.